തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കൃത്യം 8 മണിക്ക് ആരംഭിക്കും. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് ഇരു മുന്നണികളിലെയും സ്ഥാനാർത്ഥികൾ.
എട്ട് മണിയോടെ സ്ട്രോങ്ങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ്ങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇടപ്പളളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക. ആദ്യ നാല് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ് വോട്ടിന്‍റെയെങ്കിലും ലീഡ് ഉമ തോമസിനെങ്കില്‍ വിജയം യുഡിഎഫിനെന്ന് ഉറപ്പിക്കാം.