ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്ത അന്തരിച്ചു

Jaihind Webdesk
Friday, August 24, 2018

ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്ത അന്തരിച്ചു. ട്രെയിനിൽ നിന്ന് വീണാണ് അന്ത്യം. എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടം. ചെങ്ങന്നൂരിലെ പ്രളയബാധിതരെ ആശ്വസിപ്പിക്കാനായി ഗുജറാത്തിൽ നിന്നും വരികയായിരുന്നു മെത്രാപൊലീത്ത.

മലങ്കര ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ് അവിചാരിതമായി വിടപറിഞ്ഞിരിക്കുന്നത്. അടുത്തറിയുന്നവർക്ക് ദീർഘവീക്ഷണത്തിന്‍റെ ആൾരൂപമായിരുന്നു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്താ. അദ്ദേഹത്തിന്‍റെ ജീവിത വഴിയിലൂടെ…

ജാതിയുടെയും മതത്തിന്‍റെയും അതിർ വരമ്പുകളില്ലാത്ത വിപുലവും ഊഷ്മളവുമായ സുഹൃദ്ബന്ധമായിരുന്നു തോമസ് മാർ അത്തനാസിയോസിന്‍റെ കരുത്ത്.

ഓർത്തഡോക്‌സ് സഭയുടെ വളർച്ചയിലും നിർണായക സേവനങ്ങളാണു മാർ അത്തനാസിയോസിന്‍റേത്. അദ്ദേഹം സ്ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവായി നിൽക്കുന്നത്. സമുദായം ഏതെന്നു നോക്കാതെ എല്ലാ മനുഷ്യർക്കുമായി സ്‌നേഹം സമൃദ്ധമായി പങ്കുവച്ചു നൽകിയ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു അദ്ദേഹം.

ആത്മീയ ശുശ്രൂഷയുടെ തിരക്കിനിടയിലും സമകാലിക വിഷയങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണ് തോമസ് മാർ അത്തനാസിയോസിന്‍റെ രീതി. ഡൽഹിയിൽ പെൺകുട്ടി പീഡനത്തിനിരയായപ്പോൾ അദ്ദേഹം ഒരു പ്രതിജ്ഞ തയാറാക്കി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേക്കും അയച്ചുകൊടുത്തു. അഭിമാനിയായ ഒരു ഭാരതീയൻ എന്ന നിലയിൽ എല്ലാ വനിതകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറും എന്നതായിരുന്നു ഉള്ളടക്കം. ഗുജറാത്തിലെ ഭുജിൽ ഭൂകമ്പമുണ്ടായപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു ട്രക്ക് നിറയെ അവശ്യ സാധനങ്ങളുമായി ആദ്യം രംഗത്തിറങ്ങിയ വരിൽ ഒരാൾ തോമസ് മാർ അത്തനാസിയോസായിരുന്നു. മൃതദേഹങ്ങൾ വിറകു കിട്ടാതെ ടയറും മറ്റും ഉപയോഗിച്ചു കത്തിക്കുന്ന ദുഃസ്ഥിതിയാണ് എന്ന വാർത്തയറിഞ്ഞു ട്രക്കിൽ അദ്ദേഹം വിറകും കരുതിയിരുന്നു.

ചെങ്ങന്നൂർ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ കെ. ടി. തോമസിന്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനം രൂപീകൃതമായ 1985 മുതൽ മെത്രാപ്പൊലീത്തസ്ഥാനം അലങ്കരിച്ചുവന്ന മാർ അത്താനാസിയോസ് അധ്യാപകൻ, സ്‌കൂൾ കോർപറേറ്റ് മാനേജർ തുടങ്ങി പദ്ധവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള താൽപര്യവും ആത്മീയത പോലെ പാവനമാണു മാർ അത്തനാസിയോസിന്‍റെ ഹൃദയത്തിൽ. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേൽ പത്രികയിൽ എഴുതുന്ന ലേഖനങ്ങളിലും ഇടയ പത്രികയിലും ആത്മീയ വിഷയങ്ങൾക്കൊപ്പം പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന്‍റെ നിർദേശങ്ങളും നൽകാൻ മെത്രാപ്പൊലീത്ത ശ്രദ്ധിച്ചിരുന്നു. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതു ക്ലാസ് മുറികളിലാണെന്ന കോത്താരി കമ്മിഷന്‍റെ റിപ്പോർട്ടിലെ ഒരു വാചകമാണു വിദ്യാഭ്യാസ രംഗത്തു കൂടുതൽ ശ്രദ്ധിക്കാൻ മാർ അത്തനാസിയോസിനു പ്രേരണയായത്. 1966ൽ യുജിസി സ്‌കോളർഷിപ്പോടെ ബറോഡ എംഎസ് സർവകലാശാലയിൽ എംഎഡിനു പഠിക്കാനുള്ള അവസരം ലഭിച്ചതു ദൈവഹിതമായി സ്വീകരിച്ചു. സാഹചര്യം അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ ആവശ്യമെന്നു കണ്ടിടത്തെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അവ വളർന്നു പടർന്നു പന്തലിക്കുന്നതു വരെ വിശ്വസ്തനായ കാവൽക്കാരനായി നിൽക്കാനും അദ്ദേഹം മറന്നില്ല.

എന്തായാലും അത്താനായിയോസ് മെത്രാപ്പോലീത്ത കാലം ചെയ്യുമ്പോൾ സമൂഹത്തിനും സമുദായത്തിനും ഉണ്ടാകുന്ന വലിയ വിടവ് തീരാ നഷ്ടം തന്നെയാണ്.