‘കറുത്ത മേഘമായി പിണറായി മാറി’; ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നത്: കെ.മുരളീധരന്‍

 

തിരുവനന്തപുരം: ‘ദി ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു. ദേശദ്രോഹമായ വാർത്തയാണ് പുറത്ത് വന്നത്. പിആർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും മുരളീധരൻ പരിഹസിച്ചു.

ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പിആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പിആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോ എന്ന് കെ. മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടരെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ നിലവിലെ വിശദീകരണം തൃപ്തികരമല്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഹിന്ദു പത്രത്തിൽ വന്നാൽ ബിജെപിയുടെയും ആർഎസ്എസിന്‍റെയും ശ്രദ്ധയിൽ വരും എന്നുള്ളതുകൊണ്ടാണ് അഭിമുഖം ആ പത്രത്തിന് തന്നെ നൽകിയതെന്നും ഹസൻ ആരോപിച്ചു.

Comments (0)
Add Comment