വ്യാജ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയെ അയോഗ്യനാക്കണം: റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകി യുഡിഎഫ്

 

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെ മത്സരിക്കുന്നതിൽ നിന്നും അയോഗ്യത കല്‍പിക്കണമെന്ന് യുഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകി.

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലോക്സഭാ മണ്ഡലത്തിലത്തിന്‍റെ പേരും നമ്പരും സംസ്ഥാനത്തിന്‍റെ പേരും തെറ്റായി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോക്സഭാ മണ്ഡലത്തിലത്തിന്‍റെ പേരും നമ്പറുമായി കർണാടകയിലെ അസംബ്ളി മണ്ഡലമായ 118 ബിടിഎം ലേ ഔട്ടാണ് നൽകിയിരിക്കുന്നത്. കേരളത്തിലല്ല കർണാടകയിൽ നിന്നാണ് ലോക്സഭ യിലേക്കുള്ള മത്സരമെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഇത്തരം സത്യവിരുദ്ധവും വ്യാജവുമായ പ്രസ്താവങ്ങൾ ജനാധിപത്യ പ്രക്രിയയെയും സമ്മതിദായകരുടെ അറിയാനുള്ള അവകാശത്തെയും ഹനിക്കുന്നതും വിശദാംശങ്ങളെ വളച്ചൊടിക്കുന്നതുമാണ്. പൊതുജനവിശ്വാസത്തിനു ഭംഗം വരുത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ കീഴ്‌വഴക്കങ്ങൾ ആകാതിരിക്കാൻ ബിജെപി സ്ഥാനാർത്ഥിക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കണമെന്നും തമ്പാനൂർ രവി പരാതിയിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment