തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്; വിമാനങ്ങൾ വൈകുന്നു, യാത്രക്കാർക്ക് ദുരിതം

 

തിരുവനന്തപുരം: വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു.  സമരം മൂലം രാത്രിയെത്തിയ യാത്രക്കാർ വലഞ്ഞു. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ ട്രേഡ് യൂണിയനിലും പെട്ട തൊഴിലാളികൾ സംയുക്തമായാണ് സമരം നടത്തുന്നത്. വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ചില സർവീസുകളിൽ  അര മണിക്കൂർ താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിശദീകരണം.

ശമ്പള പരിഷ്കരണം നടപ്പാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യാന്തര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർത്തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 10നാണ് സമരം ആരംഭിച്ചത്. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലാണു സമരം. മാസങ്ങളായി കേന്ദ്ര ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ പലതവണ ചർച്ച നടന്നെങ്കിലും നടപടിയെടുക്കാത്തതിനെത്തുടർന്നാണു സമരമെന്നു സംയുക്ത യൂണിയൻ നേതാക്കൾ അറിയിച്ചു.

Comments (0)
Add Comment