ക്ഷേമ പെന്‍ഷന്‍ തുകയിൽ വർധനവില്ല; വാഗ്ദാനം പാലിക്കാതെ പിണറായി സർക്കാർ

 

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുകയിൽ വർധന വരുത്താതെ രണ്ടാം പിണറായി സർക്കാരിന്‍റെ മുന്നാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ. എന്‍.ബാലഗോപാല്‍. നിലവിൽ പ്രതിമാസ പെൻഷൻ 1600 രൂപയാണ്. ജനുവരി അവസാനമാകുമ്പോൾ 6 മാസം കുടിശികയാകും. 900 കോടിരൂപയാണ് ഒരു മാസം പെൻഷനായി വേണ്ടത്. പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടായിരുന്നു സംസ്ഥാന ബജറ്റ്.

സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.

Comments (0)
Add Comment