തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ശേഷം സ്ക്രീനില്‍

Jaihind Webdesk
Friday, October 22, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് മൾട്ടിപ്ലെക്സ് ഉൾപ്പെടെയുള്ള സിനിമാ തിയേറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ തീരുമാനം. സെക്കന്‍റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാനും തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാര്‍‌ജിന് സാവകാശം നൽകാനും തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച തിയേറ്ററുകള്‍ ആറ് മാസത്തിന് ശേഷമാണ്  വീണ്ടും തുറക്കുന്നത്.

50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളാവില്ല ആദ്യം പ്രദർശനത്തിനെത്തുന്നത്. ഇതരഭാഷാ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ പ്രദർശനത്തിനെത്തും.  ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആവും തിയേറ്ററില്‍ എത്തുന്ന ആദ്യ ചിത്രമെന്നാണ് സൂചന. കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ്  തിയേറ്ററുകളിലേക്കെത്തുന്നത്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നീ  ചിത്രങ്ങളും കേരളത്തിലെ തിയേറ്ററുകളിലെത്തും.

വിനോദ നികുതിയിലും കെട്ടിട നികുതിയിലും ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചത്.