പൊന്നാനി സിപിഎമ്മില്‍ പ്രശ്നം വഷളാവുന്നു; നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും പ്രതിഷേധം

Jaihind Webdesk
Saturday, October 9, 2021

 

മലപ്പുറം : പൊന്നാനിയിൽ സിപിഎമ്മിനെ ഞെട്ടിച്ച് വീണ്ടും പ്രതിഷേധം. ടി.എം സിദ്ദിഖിനെതിരായ അച്ചടക്ക നടപടിയിലാണ് പ്രതിഷേധം. സിപിഎം പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രതിഷേധവുമായി ഒരു വിഭാഗമെത്തുകയായിരുന്നു.  അച്ചടക്ക നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. ജില്ലാ കമ്മിറ്റി യോഗത്തിൽ സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നായിരുന്നു അച്ചടക്ക നടപടി.

ഈ മാസം നടക്കുന്ന പൊന്നാനി ഏരിയാ സമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്കായി വിളിച്ചുചേർത്ത സംഘാടകസമിതി യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഏരിയാ കമ്മിറ്റിയംഗങ്ങളും നേരത്തെ ബഹിഷ്‌കരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നാണ് പൊന്നാനിയിലെ പാർട്ടി പ്രവർത്തകരുടെ പൊതുവികാരം. തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ മുന്നിൽനിന്ന് നയിക്കുകയും എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുകയുംചെയ്ത ടി.എം സിദ്ദിഖിനെതിരെ സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കണമെന്നതാണ് ഭൂരിഭാഗം പ്രവർത്തകരുടെയും ആവശ്യം.

സിപിഎം ഏരിയാസെന്‍റർ അംഗം ഇ.ജി നരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെയും മുതിർന്ന അംഗം പാലൊളി മുഹമ്മദ്കുട്ടിയെയും നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. ബുധനാഴ്ച വെളിയങ്കോട്ട് നടത്താനിരുന്ന കർഷകസംഘം പഞ്ചായത്ത് കൺവെൻഷനും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കഴിഞ്ഞദിവസം പൊന്നാനി എസ്.ബി ഹാളിൽ വിളിച്ചുചേർത്ത സംഘാടകസമിതി യോഗത്തിൽനിന്നും പ്രവര്‍ത്തകർ വിട്ടുനിന്നത്. പെരുമ്പടപ്പ്, വെളിയങ്കോട്, എരമംഗലം, മാറഞ്ചേരി, ഈഴുവത്തിരുത്തി, ചെറുവായിക്കര, പൊന്നാനി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളും പല ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തില്ല. ഇപ്പോള്‍ പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്കും ഒരുവിഭാഗം പ്രതിഷേധവുമായെത്തിയതോടെ ജില്ലയിലെ സിപിഎമ്മില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്.