കൊച്ചി: ബെംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് കണ്ടെത്തിയ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. നേരത്തെ രണ്ട് തവണ ചോദ്യംചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ക്വാറന്റീനിലാണെന്ന മറുപടിയാണ് ലത്തീഫ് നൽകിയത്.
അതേസമയം കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടിക്കിട്ടാന്‍ എന്‍സിബി ആവശ്യപ്പെട്ടേക്കും. അറസ്റ്റിനും സാധ്യതയുണ്ട്. കോടതിയുടെ അനുമതിയോടെ മൂന്നു ദിവസമായി ബംഗളൂരു യെലഹങ്കയിലെ എന്‍സിബി ഓഫിസില്‍ ബിനീഷിനെ ചോദ്യം ചെയ്തുവരുകയാണ്. ചോദ്യംചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 29ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 25 വരെയാണ്.