‘എഴുത്തും വായനയും അറിയാത്തവരെന്നത് വസ്തുതാവിരുദ്ധം’; സജി ചെറിയാനെ തിരുത്തി ശിവന്‍കുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസനിലവാരം സൂചിപ്പിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമർശത്തില്‍ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പത്താം ക്ലാസ് പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ഇപ്പോള്‍ പത്താം ക്ലാസ് പാസാകുന്നവർക്ക് അക്ഷരാഭ്യാസം ഇല്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി തിരുത്തി. സജി ചെറിയാന്‍റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവൻകുട്ടി പറഞ്ഞു.

ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിലാിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമർശം. പണ്ടൊക്കെ എസ്എസ്എൽസിയ്ക്ക് 210 മാർക്ക് വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ഇതുമൂലം പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

എസ്എസ്എൽസിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല, ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫീസുകളിലേക്ക് രാഷ്ട്രീയപാർട്ടികളുടെ പ്രതിഷേധമുയരും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ് നല്ലകാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക് അറിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

Comments (0)
Add Comment