കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു; പ്രതിരോധത്തിന്‍റെ ഏകോപനച്ചുമതല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

Jaihind Webdesk
Wednesday, July 28, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ പൊലീസിന്‍റെ ഏകോപന ചുമതല മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നൽകി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. ടിപിആർ ഉയരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി ജില്ലകളിലേക്ക് മുതിർന്ന പൊലീസ് ഓഫീസർമാരെ നിയോഗിക്കുന്നത്.

കൊവിഡിന്‍റെ രണ്ടാം വ്യാപനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും ടിപിആർ ഉയരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലകളിലേക്ക് പൊലീസ് ഓഫീസർമാരെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവ് ഇറക്കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനായി മുതിർന്ന ഐപിഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയുള്ള പുതിയ ഉത്തരവ് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് നടപ്പിൽ വരും.

ഇതനുസരിച്ച് പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടലൂരിയും തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമന് കാസർഗോഡിന്‍റെയും ചുമതലയാണ് ഉണ്ടാവുക. അതേസമയം ജില്ലകളിലെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്ന ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാനുള്ള നടപടിയും സ്വീകരിക്കും.