ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വേണ്ടത് ചർച്ചയല്ല ആക്ഷൻ; ‘സ്ക്രീനിൽ നമ്മൾ ആരാധിക്കുന്നവരുടെ തനി നിറം മനസ്സിലായി’, പേര് വെളിപ്പെടുത്താത്തത് എന്ത്: കെ. മുരളീധരന്‍

 

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്‍റേത് മുടന്തൻ ന്യായമാണ്. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പോലീസിന് കേസെടുക്കാം. വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനമറിയട്ടെ. സ്ക്രീനിൽ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനം മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തതിനാൽ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ. മുരളീധരൻ ചോദിച്ചു.

തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാകും. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമ പ്രവർത്തകർ. ഇരകളുടെ പേരല്ലേ വെളിപ്പെടുത്താൻ പാടില്ലാത്തത്. തെറ്റ് ചെയ്ത കശ്മലന്മാരുടെ പേര് വെളിപ്പെടുത്താത്തത് എന്താണെന്നും മുരളീധരന്‍ ചോദിച്ചു.

സാങ്കേതികത്വം പറഞ്ഞ് കേസെടുക്കുന്നതിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിച്ചതിനാൽ മുഖ്യമന്ത്രി കുറ്റക്കാർക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment