ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു

Jaihind Webdesk
Tuesday, September 24, 2019

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാരോപിച്ചാണ് ചോദ്യംചെയ്യാനായി ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.

കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിയെ പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ചിന്മയാനന്ദിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണത്തില്‍ തൃപ്തിയറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ച് ചിന്മയാനന്ദ് പെണ്‍കുട്ടിക്കെതിരെയും പരാതി നല്‍കുകയായിരുന്നു.