ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: പിഎസ്‌സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ നടപടിയാണിത്. മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലയ്ക്ക് മന്ത്രിക്ക് ഒരു നിമഷം പോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി നിയമവിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമാണ്. 63 പേരുടെ ലിസ്റ്റ്പിഎസ്‌സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ധാർമ്മികതയുടെ അംശമെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി, മന്ത്രിയുടെ രാജി എഴുതി വാങ്ങണം. സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകിക്കയറ്റാൻ മന്ത്രി ശ്രമിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment