രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണം; ‘വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ’, ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടില്‍ സംയുക്ത പാർലമെന്‍ററി അന്വേഷണം വേണം: കെ.സി. വേണുഗോപാൽ

 

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് ഹിന്‍ഡന്‍ബർഗിലൂടെ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആരോപണങ്ങൾ ഉയർന്നിട്ടും സെബി ചെയർപഴ്സൻ രാജിവയ്ക്കു‌ന്നില്ല. അദാനിക്കെതിരായ അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകിയത് സെബിയാണ്. ഇപ്പോൾ ആ സെബിയുടെ ചെയർപേഴ്സന് തന്നെ അദാനിയുടെ ഷെൽ കമ്പനികളിൽ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്തെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

ഹിൻഡൻബർഗ് – സെബി വിവാദത്തിൽ ഇന്ത്യാ മുന്നണി രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും  സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും  ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കള്ളനെ താക്കോല്‍ ഏല്‍പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സര്‍ക്കാര്‍ പൂര്‍ണമായും ഇതിനു കൂട്ടു നില്‍ക്കുന്നുവെന്നും കെ.സി. വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Comments (0)
Add Comment