അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ കണ്ണൂരിലെ വിവിധിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

 

കണ്ണൂര്‍: അറസ്റ്റിലായ മാവോവാദി നേതാവ് സി.പി. മൊയ്തീനെ ഭീകര വിരുദ്ധ സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ കണ്ണൂർ കേളകം പോലീസ് സ്റ്റേഷന്‍റെ പരിധിയിലെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴയിൽ നിന്നാണ് കഴിഞ്ഞ ദിവസം സി.പി. മൊയ്തീനെ അറസ്റ്റ് ചെയ്തത്.

മാവോവാദി നേതാവ് സി.പി. മൊയ്തീനെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽ ചുരം, താഴെ പാൽ ചുരം,രാമച്ചി എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എറണാകുളത്ത്‌ നിന്നും കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച്ച പതിനൊന്നരയോടെയാണ് കൊട്ടിയൂർ അമ്പായത്തോട്ടിലെത്തിച്ചത്. സി.പി. മൊയ്തീൻ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ കേളകം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇതിൽ എടിഎസ് അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്.

അമ്പായത്തോട് പോസ്റ്റർ പതിച്ച കേസിലും, കേളകം പഞ്ചായത്തംഗം സജീവൻ പാലുമിയെ രാമച്ചിയിലെ വീട്ടിൽ കയറി അക്രമിച്ച കേസിലുമാണ് സി.പി. മൊയ്തീനെ കേളകത്തെത്തിച്ച തെളിവെടുപ്പ് നടത്തിയത്. സജീവൻ പാലുമ്മിയെ രാമച്ചിയിലെ വീട്ടിലെത്തി അക്രമിച്ച മാവോവാദി സംഘത്തിൽ മൊയ്തീനും ഉൾപ്പെട്ടിരുന്നു. എടിഎസിന്‍റെ കസ്റ്റഡിയിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ അന്വേഷണ സംഘം പ്രതിയുമായി എറണാകുളത്തേക്ക് മടങ്ങി.

Comments (0)
Add Comment