അതിഭീകരം.. പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടതായി സൂചന , അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

Jaihind News Bureau
Tuesday, April 22, 2025


ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇരുപതിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . കശ്മിരില്‍ നിന്നുള്ള പ്രാദേശിക റിപ്പോര്‍ട്ടുകളാണ് ഇതു സംബന്ധിച്ച സൂചന നല്‍കുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കശ്മിര്‍ ഞെട്ടിയിരിക്കുകയാണ് . പഹല്‍ഗാമിലെ ബൈസരന്‍ കുന്നിനു സമീപത്തെ ഒു റിസോര്‍ട്ട് പ്രദേശത്താണ് ഒരു കൂട്ടം തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. അതിനാല്‍ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം .ഭീകരാക്രണമാണെന്നു തെളിഞ്ഞതിനാല്‍ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

ഇന്ത്യന്‍ സൈനിക വേഷത്തിലെത്തിയ അക്രമികളാണ് വളരെ അടുത്തുനിന്ന് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലും അക്രമണത്തിനിരയായിട്ടുള്ളത് . കര്‍ണ്ണാടക, തമിഴ്‌നാട് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. ശിവമോഗ്ഗ സ്വദേശി മഞ്ജുനാഥ റാവു ആണ് മരിച്ചത്. ഭാര്യ പല്ലവിയും കുടുംബവും സുരക്ഷിതരാണെന്ന് വിവരം കിട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നിന്ന് ഉടന്‍ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. ഭീകരാക്രമണത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

അതേസമയം ഡല്‍ഹിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. രാത്രി എട്ട് മണിയോടെ ഇവിടെയെത്തുന്ന അദ്ദേഹം ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി നേരത്തെ സംസാരിച്ചിരുന്നു. സൗദിയില്‍ നിന്ന് ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.