ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തില്‍ ജയകുമാറാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുന്‍പാണ് ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോര്‍ന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപടര്‍ന്നത്. സിലിണ്ടറിന്റെ വാല്‍വില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് അപകട കാരണം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി, മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക.

Comments (0)
Add Comment