കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് കെഎസ്‌ആര്‍ടിസി ബസില്‍ മോശം അനുഭവം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ ആണ് സംഭവം. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് അധ്യാപിക ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി യാത്രയ്ക്കിടെ
സീറ്റിന് പിന്നില്‍ ഇരുന്നയാള്‍ തന്നെ മോശമായി സ്പര്‍ശിച്ചു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മാപ്പ് പറഞ്ഞ് പിന്നിലെ സീറ്റിലേക്ക് മാറിയിരുന്നു. സംഭവത്തെ കുറിച്ച് കണ്ടക്ടറോട് പറഞ്ഞെങ്കിലും അയാളും മോശമായി പെരുമാറിയെന്നും അദ്ധ്യാപിക വ്യക്തമാക്കി. അദ്ധ്യാപികയുടെ നിര്‍ബന്ധപ്രകാരം ഹൈവേ പൊലീസിന്റെ വാഹനത്തിന് സമീപം ബസ് നിര്‍ത്തി പരാതി അറിയിച്ചു.
എന്നാല്‍ ഹൈവേ പൊലീസും പരാതി ഗൗരവത്തോടെ കണ്ടില്ല. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്. താന്‍ പ്രതികരിച്ചിട്ടും കണ്ടക്ടര്‍ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി കുറ്റപ്പെടുത്തുന്നു. കണ്ടക്ടറുടെ സംസാരം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാള്‍ മുറിവേല്‍പിച്ചത് അതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി.
അദ്ധ്യാപികയുടെ വാക്കുകൾ
“ഒച്ചത്തിൽ നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാൾ മിണ്ടാതിരുന്നു. അയാൾ പിറകിലെ സീറ്റിൽ തന്നെ ഇരിക്കുകയാണ്. എനിക്ക് പേടിയാകാൻ തുടങ്ങി. ഞാൻ എന്ത് ധൈര്യത്തിലാ ചേട്ടാ ഇവിടെ ഇരിക്കുക എന്ന് ചോദിച്ചപ്പോൾ അയാൾ രണ്ട് സീറ്റിനപ്പുറം മാറിയിരുന്നു. രണ്ട് കോളേജ് പിള്ളേരാണ് തൊട്ടിപ്പുറമുള്ളത്. എന്റെ മുന്നിൽ കണ്ടക്ടർ ഇരിപ്പുണ്ട്. ഇവരൊക്കെ ഇതുമുഴുവൻ കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടിയില്ല.
നേരെ പോയി കണ്ടക്ടറോട് ചോദിച്ചു, ഇത്രയും സംഭവിച്ചിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. അങ്ങേര് മാപ്പ് പറഞ്ഞതല്ലേ പിന്നെ ഞാൻ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. കുറേ കുറ്റപ്പെടുത്തി. ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് തന്നെ പറഞ്ഞു. എല്ലാവരുടെയും സമയം മെനക്കെടുത്താനെന്നൊക്കെ പറഞ്ഞ് കണ്ടക്ടർ കുറ്റപ്പെടുത്തി.’- യുവതി പറഞ്ഞു.