ന്യൂഡല്‍ഹി : തെലുങ്ക് ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ആന്ധ്രപ്രദേശ് പൊലീസിന്റെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കാന്‍ സമയമായെന്നും സുപ്രീംകോടതി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതാണ് നടപടിയെന്നും കോടതി വിലയിരുത്തി.
ഭരണകക്ഷിയിലെ വിമത എം.പിമാരുടെ പ്രസ്താവന നല്‍കിയതിനെതിരെയാണ് ആന്ധ്രയിലെ രണ്ട് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആന്ധ്ര പൊലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. രാജ്യദ്രോഹത്തിന്റെ പരിധി തങ്ങള്‍ നിര്‍വചിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഭരണകക്ഷിയിലെ വിമത എം.പിമാരുടെ പ്രസ്താവന നല്‍കിയതിനെതിരെയാണ് ആന്ധ്രയിലെ രണ്ട് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനെ എം.പി നിശിതമായ വിമര്‍ശിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിക്കുന്ന പൗരന്‍മാര്‍ക്കെതിരെ സര്‍ക്കാരുകള്‍ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ആന്ധ്ര സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ചാനലുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.