ഭാരത് ജോഡോ ന്യായ് യാത്രയെ ഭയന്ന് ബിജെപി; അസമിൽ യാത്രക്ക് നേരേ കല്ലേറ്

ഡൽഹി: അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്. അസമിലെ ലഖിംപൂരിലാണ് സംഭവം. വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാൽ യാത്ര തടയാൻ അക്രമങ്ങൾ നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

രാഹുല്‍ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് കനക്കുന്നതിനിടെയാണ് സംഭവം. ജോഡോ യാത്ര അസമിൽ പ്രവേശിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അസമിൽ യാത്രക്ക് അനുമതി നൽകുന്നത് സംബന്ധിച്ചായിരുന്നു രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായത്. ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമിൽ കേസ് എടുത്തിരുന്നു. മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ അഴിമതികൾ രാഹുൽ ഗാന്ധി തുറന്നുകാട്ടിയതിലുള്ള പ്രതികാര നടപടിയായാണ് യാത്രയ്ക്ക് എതിരെ കേസ് എടുത്തത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Comments (0)
Add Comment