‘നൈസ മോളെ കണ്ട അന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്… ആ തുകയും വയനാടിനായി നല്‍കും’ കുറിപ്പ് പങ്കുവെച്ച് അബിന്‍ വര്‍ക്കി

 

എറണാകുളം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക്  യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ വഴി നടത്തുന്ന  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈതാങ്ങായി  സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി കോടിയാട്ട്. മകളുടെ മാമോദിസ ചടങ്ങുകളുടെ ഭാഗമായി നടത്താനിരുന്ന സ്നേഹവിരുന്ന് ഉള്‍പെടെയുള്ള ആഘോഷങ്ങളെല്ലാം ഒഴിവാക്കി ആ തുക വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കികൊണ്ടാണ് അബിൻ മാതൃകയായത്.

വയനാട് ദുരന്തത്തില്‍ ഉപ്പയെയും സഹോദരങ്ങളേയും നഷ്ടപ്പെട്ട പെണ്‍കുട്ടി നൈസ മോളുടെ നിഷ്കളങ്കമായ ചിരിയും കളിയും  കണ്ടപ്പോള്‍  എടുത്ത തീരുമാനം കൂടിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഈ തുക നൽകുകയെന്നത് എന്നും അബിൻ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോൺഗ്രസ് യൂത്ത് കെയർ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി നൽകിയ തുകയുടെ ചെക്ക് അബിന്‍റെ വീട്ടിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറി. അബിൻ – ഗീതു ദമ്പത്തികളുടെ മകളായ ഋദ്ദിയുടെ മാമോദീസ ചടങ്ങുകൾ ആഗസ്റ്റ് 17 ശനിയാഴ്ച്ച ഊരമനസെന്‍റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കും.

അബിൻ വർക്കി കോടിയാട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കുന്ന നൈസ മോളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദുരന്തം ഉണ്ടായി രണ്ടാം ദിവസം കൽപ്പറ്റ മൂപ്പൻസ് ആശുപത്രിയിൽ പ്രതിപക്ഷ നേതാവിനോടൊപ്പം ദുരന്തബാധിതരെ സന്ദർശിക്കാൻ പോയപ്പോൾ കണ്ടതാണ് നൈസ മോളെ. മേലാസകലം പരുക്കുപറ്റി കിടന്ന നൈസ മോൾ ഞങ്ങളെ കണ്ട ഉടൻ പ്രതിപക്ഷ നേതാവിന്‍റെ അടുക്കലേക്ക് ചെല്ലുകയും, പോക്കറ്റിൽ കിടന്ന പേന എടുക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകുകയും ഒക്കെ ചെയ്തു. ഞാനും രാഹുലും ടി. സിദ്ധിഖ് അടക്കമുള്ള ആളുകളോടും ഒത്തിരി നേരം സംസാരിച്ചു നൈസ മോൾ. തിരിച്ചുവരാൻ നേരം നൈസ മോളുടെ ഉപ്പയും ഉമ്മയും എവിടെ എന്ന് ചോദിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന ബന്ധു മറുപടി പറഞ്ഞത്. ഉപ്പയെയും സഹോദരങ്ങളേയും കാണാനില്ല എന്നും ഉമ്മ പരുക്കുകളോടെ മറ്റൊരു കട്ടിലിൽ കിടക്കുന്നുണ്ട് എന്നതും. സത്യത്തിൽ ആ മറുപടി ഞങ്ങൾക്ക് വലിയ വേദനയായിരുന്നു സമ്മാനിച്ചത്. ഈ വലിയ നഷ്ടങ്ങൾക്കിടയിലും നിഷ്കളങ്കമായി ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നൈസ മോളെ കണ്ട അന്ന് ഞാനും ഗീതുവും ഒരുമിച്ച് ഒരു തീരുമാനമെടുത്തതാണ്.

ഞങ്ങളുടെ ഋദ്ധി മോൾക്ക് നാലുമാസം പ്രായമായി. വിശ്വാസപ്രകാരമുള്ള മാമോദിസ ചടങ്ങുകൾ നടത്തേണ്ടത് ആയിട്ടുണ്ട്. മാമോദിസ ചടങ്ങുകളോട് അനുബന്ധിച്ചുള്ള സ്നേഹവിരുന്ന് സാധാരണഗതിയിൽ ആഘോഷമായാണ് നടത്താറുള്ളത്. മാമോദിസ ചടങ്ങിന്‍റെ സൽക്കാരത്തിന് വച്ചിരുന്ന പണം, അത് ഒഴിവാക്കിക്കൊണ്ട് വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ വഴി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയാണ്. കഴിഞ്ഞദിവസം ഋദ്ധി മോളെ കാണാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എന്‍റെ മാതാപിതാക്കളുടെയും സഹോദരൻ അരുൺ വർക്കിയുടെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തിൽ ഞങ്ങൾ ആ ചെക്ക് കൈമാറി. നൈസ മോളെ പോലെയുള്ള ആയിരക്കണക്കിന് ആളുകളാണ് വലിയ ദുരിതത്തിലാഴ്ന്ന് ആ ഭൂമിയിൽ ഇന്നും ജീവിച്ചിരിക്കുന്നത്. നമ്മെക്കൊണ്ടാവുന്ന രീതിയിൽ അവർക്കൊരു ചെറിയ കൈത്താങ്ങാകാം. ഈ 17ന് ഞങ്ങളുടെ ഋദ്ധി മോളുടെ മാമോദിസ ചടങ്ങുകൾ മാത്രമായി നടക്കുകയാണ്. ഏവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Comments (0)
Add Comment