തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അരിവാൾ ചുറ്റിക ചിഹ്നത്തിൽ പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം നടക്കില്ല. സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഏറ്റെടുക്കണമന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേത്യത്വം അംഗീകരിച്ചില്ല. കഴിഞ്ഞ തവണ കോണഗ്രസിലെ വി.എസ്.ശിവകുമാറിനോട് പരാജയപ്പെട്ട ആൻ്റണി രാജുവിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം സംസ്ഥാന നേത്യത്വത്തിൻ്റെ തീരുമാനം.
നേരത്തെ മുൻ എംപി.എ സമ്പത്ത്, മുൻ എംഎൽഎ വി .ശിവൻകുട്ടി എന്നിവരെ മണ്ഡലത്തിൽ മത്സരിക്കാൻ സി.പി.എം പരിഗണിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ മുൻ രൂപമായ തിരുവനന്തപുരം വെസ്റ്റിലും ഘടകക്ഷികള്‍ക്കാണ് സി.പി.എം സീറ്റ് നൽകിയരുന്നത്. ഇതിൽ പാർട്ടി പ്രവർത്തകർക്കും അസംതൃപ്തി ഉണ്ടായിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസിനും കോൺഗ്രസ് എസിനും സീറ്റ് നൽകണ്ടേ എന്നായിരുന്നു സി.പി.എം തീരുമാനം.
ഭരണം ലഭിക്കുകയാണങ്കിൽ പ്രധാനപ്പെട്ട ബോർഡോ കോർപ്പറേഷനോ നൽകാമെന്ന് ഈ പാർട്ടികൾക്ക് സി.പി.എം ഉറപ്പ് നൽകിയിരുന്നു . മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉൾപ്പെടയുള്ളവർക്ക് സീറ്റ് ലഭിക്കില്ലന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ്റെ ഇടപെടൽ. ചാനൽ ചർച്ചകളിൽ സി.പി.എം നേതാക്കളെക്കാൾ തന്നെ ന്യായീകരിക്കുന്ന ആന്‍റണി രാജുവിന് സീറ്റ് നൽകണമെന്ന് ഉറച്ച നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്.
ഇതോടെ സി.പി.എം ജില്ലാ നേത്യത്വം വെട്ടിലായി. സ്ഥാനാർത്ഥി കുപ്പായം ധരിച്ചവരും നിരാശരായി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നൽകുകയാണെങ്കിൽ തങ്ങൾക്കും വേണമന്നാണ് കോണ്‍ഗ്രസ് എസിൻ്റെ ആവശ്യം. പക്ഷേ സ്വന്തം മന്ത്രിക്ക് സീറ്റ് നിഷേധിച്ചിട്ടും പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥിയലാണ് കോൺഗ്രസ് എസ്. ആന്‍റണി രാജുവിന് നൽകുന്ന പരിഗണന പോലും കടന്നപ്പള്ളിക്ക് കിട്ടുന്നില്ല എന്ന പരിഭവവും കോൺഗ്രസ് എസിന് ഉണ്ട്. ആട്ടും തുപ്പും സഹിച്ച് മുന്നണിയിൽ തുടരണമോ എന്ന ചോദ്യവും പാർട്ടിയിൽ സജീവമാണ്.