സ്പിന്നിംഗ് മില്ലുകളിലെ എംഡിമാർ വിജിലൻസ് ക്ലിയറൻസ് ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ

Jaihind News Bureau
Thursday, December 6, 2018

Spinning-Mill-MD

സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളിലെ മാനേജിംഗ് ഡയറക്ടർമാർ വിജിലൻസ് ക്ലിയറൻസ് ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ. ഇടതുസർക്കാരിന്റെ മന്ത്രിസഭാ തീരുമാനം പാലിക്കാൻ മാനേജിംഗ് ഡയറക്ടർമാർ തയ്യാറായിട്ടില്ലെന്ന് സർക്കാർ തന്നെ തുറന്നുപറയുകയാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവ് നടപ്പാക്കാത്ത എംഡിമാരാണ് പൊതുമേഖല സ്പിന്നിംഗ് മില്ലുകളുടെ തലപ്പത്തിരിക്കുന്നതെന്ന് സർക്കാർ തന്നെ സമ്മതിക്കുകയാണിവിടെ.

13.10 2016 – ൽ മുഖ്യമന്ത്രി പിണറായിവിജയൻ മന്ത്രിസഭാ യോഗത്തിന്റെ നടപടികുറിപ്പുകളുടെ പകർപ്പാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങൾ സംബന്ധിച്ചുള്ള ആക്ഷേപങ്ങളിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും, ഉന്നത നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കുവാനും, ഇത് കർശനമായി പാലിക്കാനും, ഇത്തരം നിയമനങ്ങൾക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഒപ്പിട്ട ഈ ഉത്തരവിൽ പറയുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കൻ സർക്കാരിന് സാധിച്ചിട്ടില്ല എന്ന ഏറ്റുപറച്ചിലാണ് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജേെന്റത്. നിയമസഭയിൽ നൽകിയ മറുപടിയിലാണ് വ്യവസായ വകുപ്പ് മന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുള്ളത്.

2016 ഒക്ടോബർ 20ന് ശേഷം പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളിൽ സ്ഥിരം, താൽക്കാലികം, ഡെപ്യുട്ടേഷൻ വ്യവസ്ഥകളിൽ ആരേയും നിയമിച്ചിട്ടില്ലെന്നും, പകരം അധിക ചുമതലയാണ് നൽകിയിട്ടുള്ളതെന്നുമാണ് സർക്കാർ വിശധീകരണം. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് വർഷത്തോളം വിജിലൻസ് അന്വേഷണത്തെ തുടർന്ന് പുറത്താക്കപ്പെട്ട വ്യക്തിയെയാണ് കേരള സ്‌റ്റേറ്റ് ടെക്‌സറ്റയിൽ കോർപറേഷൻ എംഡിയും, ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിന്റേയും, സീതാറാം ടെക്‌സറ്റയിൽസിന്റേയും അധിക ചുമതല നൽകി ഇടത് സർക്കാർ നിയമിച്ചിട്ടുള്ളത്. ഇതുപോലെ വിജിലൻസ് അന്വേഷണം നേരിടുന്ന പലരും വിവിധ സ്പിന്നിംഗ് മില്ലുകളുടെ തലപ്പത്ത് എംഡിമാരായി തുടരുന്നുണ്ട്. മാത്രമല്ല മന്ത്രിസഭാ തീരുമാനം ഇല്ലാതെ, റിയാബ് നിഷ്‌കർഷിച്ച എംബിഎ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി യോഗ്യതയിൽ ഇളവ് വരുത്തി പത്താംക്ലാസും, പോളിടെക്‌നിക് ഡിപ്ലോമയും ഉള്ളവർക്ക് എംഡിയാകാമെന്ന ഉത്തരവും ഇതിനിടെ വ്യവസായ വകുപ്പ് പുറത്തിറക്കി. വിജിലൻസ് കേസുകളിൽ പെട്ടവർക്ക് മാനേജിംഗ് ഡയറക്ടർ തസ്തികക്കുവേണ്ട യോഗ്യതയിൽ ഇളവുവരുത്തിയും, അധികചുമതല നൽകിയും വിജിലൻസ് ക്ലിയറൻസ് വേണമെന്ന ഉത്തരവ് സർക്കാർ തന്നെ ഫലത്തിൽ അട്ടിമറിക്കുയാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം.