എസ്എഫ്‌ഐയെ തള്ളി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ; ചരിത്രത്തിലെ അക്ഷരത്തെറ്റെന്ന് വിമർശനം

Jaihind Webdesk
Saturday, July 13, 2019

യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി ശ്രീരാമകൃഷ്ണന്‍. ചരിത്രത്തിലെ അക്ഷരത്തെറ്റെന്ന് വിമർശിച്ച അദ്ദേഹം ഏതു പ്രത്യശാസ്ത്രമാണ് തണലാകുന്നതെന്നും ചോദിക്കുന്നു.

മനം മടുപ്പിക്കുന്ന നാറ്റത്തിന്‍റെ ഈ സ്വർഗം വേണ്ടെന്നും ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്‍റെ നരകമാണെന്നും വേദനയോടെ അദ്ദേഹം കുറിക്കുന്നു. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ലെന്നും ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക മാത്രമാണ് ഒരേയൊരു പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക എന്ന് അദ്ദേഹം തന്‍റെ പിന്‍ഗാമികളെ ഉപദേശിക്കുന്നു.

അഖിൽ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. സംഭവത്തിൽ സി.പി.എമ്മനുള്ളിലും പ്രതിഷേധം ഉണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

അഖിൽ
—————

എന്‍റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്‍റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ
ആ പൂക്കാലം.
“എന്‍റെ, എന്‍റെ “എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്‍റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്‍റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?
നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം
നമുക്ക് വേണ്ട.
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയർപ്പും,
ചോരയും കണ്ണുനീരുമുണ്ട്.