സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും തീഹാർ ജയിലിലെത്തി; പി. ചിദംബരത്തെയും, ഡി. കെ ശിവകുമാറിനെയും സന്ദർശിച്ചു

Jaihind News Bureau
Monday, September 23, 2019

കോൺഗ്രസ്‌ നേതാക്കളായ പി. ചിദംബരത്തെയും, ഡി. കെ ശിവകുമാറിനെയും കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തീഹാർ ജയിലിൽ സന്ദർശിച്ചു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കിയ പി. ചിദംബരത്തെ സെപ്റ്റംബർ 5നും, ഡി.കെ ശിവകുമാറിനെ സെപ്റ്റംബർ 19നുമാണ് തിഹാർ ജയിലിൽ റിമാന്‍റ് ചെയ്തത്.

കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി പി. ചിദംബരത്തേയും, ഡി കെ ശിവകുമാറിനേയും സെപ്റ്റംബർ 5നും, സെപ്റ്റംബർ 19നുമാണ് തീഹാർ ജയിലിൽ അടച്ചത്. പിന്നീട് ജയിലിൽ എത്തി ഇരുവരേയും സന്ദർശിക്കാൻ പല നേതാക്കളും ശ്രമിച്ചെങ്കിലും ഇവരെ എല്ലാം മടക്കി അയക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. തുടർന്നാണ് സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും നേരിട്ട് തീഹാർ ജയിലിൽ എത്തിയത്. ഇരുവരും ജയിലിലെത്തി സന്ദർശിച്ചത് രാഷ്ട്രീയപോരാട്ടത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് കാർത്തി ചിദംബരം എംപി പറഞ്ഞു.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെയും സന്ദര്‍ശനം അഭിമാനം തോന്നുന്നുവെന്നും ശക്തവും ധീരവുമായ നിലപാടുകളോടെ പാര്‍ട്ടി നില്‍ക്കുന്ന കാലത്തോളം തനിക്കും അങ്ങനെ നില്‍ക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും പി.ചിദംബരം പറഞ്ഞു.

തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, ആൾക്കൂട്ട അക്രമം, കശ്മീരിലെ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയത് തുടങ്ങിയവയിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മുതിർന്ന നേതാക്കളെ ജയിലിൽ അടയ്ക്കുന്നതെന്ന് നേതാക്കളുടെ സന്ദർശനത്തിന് ശേഷം ചിദംബരത്തിന് വേണ്ടി കുടുംബം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ കാണാൻ തിഹാർ ജയിലിലെത്തിയിരുന്നു.

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും കർണാടക ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകളിലും സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലിനെതിരെ കോണ്‍ഗ്രസ് ആഞ്ഞടിക്കുകയാണ്.