സോളാർ തട്ടിപ്പ് : സരിതയുടേയും ബിജുവിന്‍റെയും ജാമ്യം റദ്ദാക്കി ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്‍റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഫെബ്രുവരി 25-ന് വിധി പറയും.

കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്‍റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.

കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്നാണ് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്.