ബി.ജെ.പി വിട്ട സിറ്റിംഗ് എം.പിയും എസ്.പി നേതാവും യു.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Sunday, March 3, 2019

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിട്ട ബഹ്റൈച്ച് എം.പി സാവിത്രിബായ് ഫുലെയും എസ്.പി നേതാവും മുന്‍ എംപിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പട്ടിക ജാതി-വര്‍ഗ നേതാവായിരുന്ന ഫുലെ കഴിഞ്ഞ വര്‍ഷം ബി.ആര്‍.അംബേദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ഭരണകക്ഷിയായ ബി.ജെ.പി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെയുടെ രാജി. ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട് പരമാര്‍ശം നടത്തിയ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനെതിരെ അവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നെങ്കിലും അവര്‍ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല.