സിദ്ധാർത്ഥന്‍റെ മരണം; കേസിൽ പി.എം ആർഷോയേയും പ്രതിചേർക്കണമെന്ന് കെ എസ് യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിറനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്‍റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

വെറ്റിറനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ അച്ഛന്‍റെ പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ആർഷോ ക്യാമ്പസിൽ എത്താറുണ്ടെന്നും, കോളേജ് യൂണിയൻ പ്രസിഡന്‍റിന്‍റെ  മുറിയിൽ വെച്ച് എട്ട് മാസം ക്രൂരമായി മർദ്ദിച്ചിരുന്നത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അറിയാതിരിക്കുമോയെന്ന സിദ്ദാർത്ഥന്‍റെ അച്ഛന്‍റെ ചോദ്യം പ്രസക്തമാണ്.

കേസിൽ പി.എം ആർഷോയേയും പ്രതിചേർക്കണമെന്നും, അടിയന്തരമായി ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള നിയമ നടപടിയിലേക്ക് കടക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കെ എസ് യു സംസ്ഥാന വ്യാപകമായി വീണ്ടും ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം അട്ടിമറിച്ചു എന്നത് കെ എസ് യു തുടക്കം മുതൽ ആരോപിക്കുന്നതാണ്. ഇത് ശരിവക്കുന്നതാണ് ടി.ജയപ്രകാശിന്‍റെ പ്രതികരണം. നീതിക്കായി സിദ്ധാർത്ഥന്‍റെ കുടുംബം നടത്തുന്ന എല്ലാ സമര പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നതായും അലോഷ്യസ് സേവ്യർ അറിയിച്ചു.

Comments (0)
Add Comment