കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് സിദ്ധരാമയ്യ; ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നത്  ധരിക്കാമെന്നും വസ്ത്രവും ഭക്ഷണവും ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ വ്യക്തമാക്കി.

2022ൽ ഭരണത്തിലുണ്ടായിരുന്ന ബിജെപിയാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോ​ഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാ​ഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്‍റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയിലായിരുന്നു ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിലെ ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്. പിന്നാലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതു പിന്തുടരുകയായിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ ബസവരാജ് ബൊമ്മൈ സർക്കാർ കാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പറഞ്ഞത്. ഉത്തരവ് വിവാദമായിരുന്നു. തുടർന്ന് സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി.

 

Comments (0)
Add Comment