ഭീഷണികള്‍ തന്നെ ഞെട്ടിച്ചു, രാഹുലിന്‍റെ വ്യക്തിപ്രഭാവവും, ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്; എം.കെ. സ്റ്റാലിന്‍

 

ചെന്നൈ:  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി, ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ. നേതാവുമായ എം.കെ. സ്റ്റാലിന്‍. രാഹുലിന്‍റെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതാണ് ഇത്തരം നികൃഷ്ടമായ ഭീഷണികളിലേക്ക് അവരെ നയിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയാണ് രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നതെന്ന ഒരു ബിജെപി നേതാവിന്‍റെ ഭീഷണിയും അദ്ദേഹത്തിന്‍റെ നാവ് മുറിക്കുന്നവര്‍ക്ക് ഷിന്ദേ സേനാ എംഎല്‍എ പാരിതോഷികം പ്രഖ്യാപിച്ചതും ഏറെ ഞെട്ടിച്ചു. എന്‍റെ സഹോദരനായ രാഹുലിന്‍റെ വ്യക്തിപ്രഭാവവും വര്‍ധിച്ചുവരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അതാണ് ഇത്തരം ഹീനമായ ഭീഷണികളിലേക്ക് നയിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവിന് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗം സ്വീകരിക്കുകയും നമ്മുടെ ജനാധിപത്യത്തില്‍ ഭീഷണിക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം’, എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ എന്‍ഡിഎ നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. തര്‍വീന്ദര്‍ സിംഗ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവസേന എംഎല്‍എ ഗെയ്ക്‌വാദ് രാഹുലിന്‍റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് ആക്ഷേപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നേതാക്കളായ തര്‍വീന്ദര്‍ സിംഗ് മാര്‍വ, രവ്‌നീത് സിംഗ് ബിട്ടു, രഗുരാജ് സിംഗ്, ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

 

Comments (0)
Add Comment