അർജുനായി തിരച്ചില്‍ പത്താം ദിവസം; ഓറഞ്ച് അലർട്ട്, മഴ വില്ലനാകുമോ എന്ന് ആശങ്ക; ദൗത്യം നിർണായക ഘട്ടത്തിൽ

 

ബംഗളുരു: മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിനത്തിലേക്ക് കടന്നു. ദൗത്യത്തിന്‌ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ടാണ്. ഗംഗാവാലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്നലെ വൈകിട്ട് അർജുൻ സഞ്ചരിച്ച ലോറി ഗംഗാവാലി പുഴയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കരയ്ക്കും നദിയിലെ മൺകൂനയ്ക്കുമിടയിലായിട്ടാണ് വാഹനമുള്ളതായി സംശയിക്കുന്നത്. ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ക്യാബിനിൽ അർജുനുണ്ടോ എന്നത് നാവികസേനയുടെ ഡൈവർമാർ സ്ഥിരീകരിക്കും. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കൂടുതൽ വലിയ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനയ്ക്കുണ്ടാകും.

തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തന സ്ഥലത്തേക്ക് സൈന്യത്തിന് മാത്രമാണ് ഇപ്പോൾ പ്രവേശനമുള്ളത്. കഴിഞ്ഞ ദിവസത്തേപ്പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കനത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായതോടെ ഇന്നലെ തിരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂമന്ത്രി കൃഷ്ണ ​ബായരെ ഗൗഡയും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു.

Comments (0)
Add Comment