രാജ്യത്ത് മോദി കെടുതികളാണ്; അല്ലാതെ തരംഗമില്ല: ശത്രുഘ്‌നന്‍ സിന്‍ഹ

Jaihind Webdesk
Friday, April 5, 2019

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് രാജ്യത്ത് മോദി സൃഷ്ടിച്ച കെടുതികളെക്കുറിച്ചാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതെന്ന് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച ശത്രുഘ്‌നന്‍ സിന്‍ഹ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയും അമിത് ഷായുടെയും നിലപാടുകളാണ് ബി.ജെ.പിയില്‍ നിന്ന് അകലാന്‍ കാരണമെന്നും സിന്‍ഹ പറഞ്ഞു. സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. ശനിയാഴ്ച്ച ഔദ്യോഗികമായി അംഗത്വമെടുക്കും.

രാജ്യമൊട്ടാകെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. 2014ല്‍ മോദി തരംഗമുണ്ടായി എന്ന് പ്രചരിപ്പിക്കുമ്പോള്‍പോലും നരേന്ദ്ര മോദിയുടെ വിശ്വസ്തര്‍ പലരും പരാജയപ്പെട്ടു. നരേന്ദ്ര മോദി പ്രചാരണത്തിന് എത്താതിരുന്ന മണ്ഡലത്തില്‍ താന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണു ജയിച്ചത്’. ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു. രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ച ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റിലാകും സിന്‍ഹ ജനവിധി തേടുക. എന്തിനാണ് ഇത്രയുംകാലം ബിജെപിയില്‍ തുടര്‍ന്നതെന്ന ചോദ്യം ബോളിവുഡ് നടി കൂടിയായ മകള്‍ സൊനാക്ഷി പോലും ഉന്നയിച്ചു. പട്‌ന സാഹിബിലെ ജനം ഇക്കുറിയും തനിക്കൊപ്പം നില്‍ക്കുമെന്നും സിന്‍ഹ അവകാശപ്പെട്ടു. റഫാല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളനല്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മല്‍സരിക്കുന്ന ലക്‌നൗ മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മല്‍സരിച്ചേക്കും.