ഇന്ധനവില കുറയ്ക്കാന്‍ എന്തുചെയ്തു ? മോദിയുടെ ന്യായീകരണത്തെ കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി ശശി തരൂർ

Jaihind News Bureau
Thursday, February 18, 2021

 

ന്യൂഡൽഹി : ഇന്ധനവില കുറയ്ക്കാന്‍ മോദി സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യവുമായി ശശി തരൂർ എം.പി. സ്വന്തം തെറ്റുകള്‍ക്ക് യു.പി.എ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ മുൻ സർക്കാരുകൾ ശ്രമിക്കാത്തതുകൊണ്ടാണ് രാജ്യത്തെ ഇന്ധനവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് തരൂർ ട്വീറ്റ് ചെയ്തത്.

”ഇപ്പോഴും 82 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവിൽ ഇറക്കുമതി 132.78 മെട്രിക് ടണ്ണായിരുന്നു. 2017-18 കാലയളവിൽ ഇത് 220.43 മെട്രിക് ടണ്ണായി ഉയർന്നു. ഇതാണോ ഇറക്കുമതി കുറയ്ക്കൽ?” – ശശി തരൂർ ചോദിച്ചു.

മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾ കാരണമാണ് വിലക്കയറ്റം ഉണ്ടാകുന്നത്. ഇത് മറച്ചു പിടിക്കാനാണ് യു.പി.എ സർക്കാരിനെ പഴിചാരുന്നത്. കേന്ദ്രം  ഏർപ്പെടുത്തിയ ഭാരിച്ച തീരുവയാണ് ഇന്ധനവില ഇത്രയധികം വർധിക്കാന്‍ കാരണമായതെന്നും അദ്ദേഹം കണക്കുകള്‍ സഹിതം വ്യക്തമാക്കി.