കൂട്ടരാജി ഉത്തരം മുട്ടിയപ്പോഴുള്ള എടുത്തുചാട്ടമെന്ന് ഷമ്മി തിലകന്‍; എഎംഎംഎ പ്രസിഡന്‍റിന്‍റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാമെന്ന് പരിഹാസം

 

കൊല്ലം: എഎംഎംഎയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. കൂട്ട രാജി ഉത്തരം മുട്ടിയപ്പോഴുള്ള എടുത്തു ചാട്ടമെന്ന് ഷമ്മി തിലകൻ പ്രതികരിച്ചു. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണ വിധേയർ മാത്രം പുറത്തുപോയാൽ മതിയായിരുന്നു. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. എഎംഎംഎ പ്രസിഡന്‍റിന്‍റെ മൗനത്തിന്‍റെ ഇരയാണ് താനെന്നും അമ്മ പ്രസിഡന്‍റിന്‍റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകൻ പരിഹസിച്ചു. ഈ സംഭവങ്ങൾ കാലത്തിന്‍റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർത്തു.

“എന്നോടു ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. സംഘടനയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ജാതിയിൽ കൂടിയ ആളെന്ന ചിന്ത മനസിൽ വെച്ച് പ്രവർത്തിച്ചാൽ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയിൽ പലർക്കും താൻ കഴിഞ്ഞാൽ പ്രളയമെന്ന ചിന്തയാണ്” – ഷമ്മി തിലകൻ പറഞ്ഞു.

Comments (0)
Add Comment