പോലീസിനെ തല്ലിയ എസ്.എഫ്.ഐ ഗുണ്ടയെ പിടികൂടുന്നില്ല; സേനയില്‍ തര്‍ക്കം

Jaihind Webdesk
Sunday, December 16, 2018

SFI-Police-Mardanam-CCTV

നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ എസ്.എഫ്.ഐക്കാര്‍ തല്ലിച്ചതച്ച കേസില്‍ മുഖ്യപ്രതിയെ രക്ഷിക്കാന്‍ നീക്കം. അറസ്റ്റ് വൈകുന്നതിനെച്ചൊല്ലി പോലീസ് സേനയില്‍ തര്‍ക്കം രൂക്ഷമാകുന്നു. എസ്.എഫ്.ഐ ജില്ലാ നേതാവ് നസീമിനെ കേസില്‍ നിന്നൊഴിവാക്കിയെന്നാണ് ആക്ഷേപം. ഇയാളെ രക്ഷിക്കാന്‍ സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപിച്ച് പോലീസുകാര്‍ രംഗത്തെത്തി. മര്‍ദനമേറ്റ സി.പി.ഒ ശരത് അന്വേഷണ ഉദ്യോഗസ്ഥന് ഇതുസംബന്ധിച്ച് പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന് കഴുത്തിന് പരിക്കുണ്ട്. നസീമിനെതിരെ കൂടുതല്‍ കേസുകളുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം നാലു പ്രതികള്‍ കീഴടങ്ങിയ സാഹചര്യമുണ്ടായിട്ടും നസീമിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലുള്ളത്.

തുടക്കം മുതലേ പൊലീസ് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുദ്യോഗസ്ഥന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് പാളയത്ത് എസ്.എഫ്.ഐക്കാരുടെ ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്. നേതാക്കളായ ആരോമല്‍ അശോകും നസീമുമാണ് മര്‍ദിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പൊലീസുകാരനെ മര്‍ദ്ദിച്ചിട്ടും കേസ് ഒഴിവാക്കാനാണ് ഇടത് അനുകൂലികളായ പൊലീസുകാര്‍ ശ്രമിച്ചത്. എന്നാല്‍ തല്ല് കിട്ടിയ പൊലീസുകാരും വലത് പക്ഷ യൂണിയനും ഒരുമിച്ച് നില്‍ക്കുകയും മറ്റ് വിഭാഗത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് ക്രിമിനല്‍ സ്വഭാവത്തിലുള്ള കുറ്റം ചെയ്ത പ്രതികള്‍ വലയിലായത്.

സിസിടിവി ദൃശ്യങ്ങള്‍ മാച്ചും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നു. മര്‍ദ്ദനമേറ്റ പൊലീസുകാരെ ആശുപത്രിയില്‍ നിന്ന് അതിവേഗം ഡിസ്ചാര്‍ജ്ജ് ചെയ്യിച്ചതും കള്ളക്കളിയുടെ ഭാഗം. അതിനിടെ പൊലീസിനെ മര്‍ദിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിനു വീഴ്ചപറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും എത്തി. ഇതോടെ എസ് എഫ് ഐക്കാരെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നാണ് വ്യക്തമാകുന്നത്. അക്രമികളുടെ സംഘത്തില്‍ തലസ്ഥാനത്തെ ഒരു സിപിഎം. എംഎല്‍എ.യുടെ പി.എ.യുടെ മകനും ഉള്ളതായി സൂചനയുണ്ട്. ഈ കുട്ടിയെ രക്ഷിക്കാനാണ് പൊലീസ് തന്ത്രപരമായി കള്ളക്കളി നടത്തിയത്.

പൊലീസുകാരെ ആക്രമിക്കുമ്പോള്‍ നിരീക്ഷണ ക്യാമറ നിയന്ത്രിക്കുന്നവര്‍ രംഗങ്ങള്‍ സൂം ചെയ്തു നോക്കുന്നുണ്ട്. വിവരം അപ്പോള്‍ത്തന്നെ കന്റോണ്‍മെന്റ് പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാല്‍, കന്റോണ്‍മെന്റ് ഇവരെ പിടികൂടാതെ വീഴ്ചവരുത്തിയതായാണ് സെപ്ഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂനിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചത്.
ഇത്തരം തെളിവുകളൊന്നും പുറത്തു വരില്ലെന്ന വിശ്വാസത്തിലാണ് എസ് എഫ് ഐ നേതാക്കളൊന്നും കേസില്‍ പെട്ടിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ വീഡിയോ പുറത്തു വന്നതോടെ എല്ലാം വ്യക്തമായി എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റായ നസീം ക്യാമ്പസിലെ രാജാവാണ്. യൂണിവേഴ്‌സിറ്റി കോളേജിനെ മുഴുവന്‍ നിയന്ത്രിക്കുന്നത് നസീമാണ്. നസീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് എസ് എഫ് ഐയെ വെട്ടിലാക്കി. ഇതോടെ നേതൃത്വം മൗനത്തിലുമായി ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഒരു സിപിഎം. എം.എല്‍.എയുടെ പി.എയുടെ മകനും സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിവരം പുറത്തുവന്നത്.