കോളേജ് ഹോസ്റ്റലില്‍ കഞ്ചാവുമായി പിടിയിലായ എസ് എഫ് ഐ നേതാവിന് ജാമ്യം; ലഹരിക്കേസിലും സിപിഎം രാഷ്ട്രീയക്കളി

Jaihind News Bureau
Friday, March 14, 2025

സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്നു പിടിച്ച കഞ്ചാവ് കേസിലെ പ്രതിയ്ക്ക് ജാമ്യം നല്‍കാന്‍ പൊലീസ് കളിക്കുന്നു. അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുള്‍പ്പെട്ടതോടെ പോലീസ് ഈ കേസില്‍ രണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ എസ് എഫ് ഐക്കാരനായ കരുനാഗപള്ളി സ്വദേശി അഭിരാജിനെയും ആദിത്യനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കോളജ് ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. മൂന്നു വിദ്യാര്‍ത്ഥികളും പിടിയിലായി. ഈ കേസുകളാണ് രണ്ട് എഫ് ഐ ആറുകളായി പോലീസ് വിഭജിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പോലീസ് ആരോപണം. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. അളവില്‍ കുറവായതെന്ന് രേഖപ്പെടുത്തി ഇവരെ ജാമ്യത്തില്‍ വിടുകയാണുണ്ടായത്.
കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനില്‍ നിന്നും മടങ്ങവേ എസ് ഐ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കളമശ്ശേരി ഗവ പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏഴ് മണിക്കൂറോളമാണ് പൊലീസും ഡാന്‍സാഫ് ടീമും കൂടി പരിശോധന നടത്തിയത്. അവിടത്തെ പല കാഴ്ചകളും ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന രീതിയിലുള്ളതായിരുന്നു. പുസ്തകളും വസ്ത്രങ്ങളും സൂക്ഷിക്കേണ്ട ഷെല്‍ഫിലായിരുന്ന കഞ്ചാവ് പൊതികള്‍ ഉണ്ടായിരുന്നത്.വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

കൂടാതെ ഇവിടെ നിന്ന് മദ്യക്കുപ്പികളും സിഗരറ്റും കണ്ടെത്തി. ഹോളി ആഘോഷത്തിനായിട്ടായിരുന്നു കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിശദീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്കുവേണ്ടിയാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കായി പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് അളന്നുതൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഷെല്‍ഫില്‍ നോക്കിയപ്പോള്‍ വലിയ രണ്ട് കെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.

ഇത്രയും കഞ്ചാവ് ഹോസ്റ്റലില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നാര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലാം പ്രതികരിച്ചു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ത്രാസടക്കം പിടികൂടിയിട്ടുണ്ട്. പൊലീസിനെ കണ്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.