ബിഎ പാസാകാതെ SFI നേതാവ് പി.എം ആർഷോ PG ക്ലാസില്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും, വിസിക്കും സർക്കാരിനും നിവേദനം

 

എറണാകുളം: ബിഎ പരീക്ഷ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എംഎ ക്ലാസ്സിൽ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസ് കോളേജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്‍റെഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോയെയാണ് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നൽകിയത്.

അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകിയിരുന്നത്. 120 ക്രെഡിറ്റ്‌ ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുവാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്‍റെ നിർദ്ദേശപ്രകാരം ഇന്‍റെഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നൽകിയത്.

കേരള സർവ്വകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളേജിൽ ബികോം പാസ്സാകാത്ത  എസ്എഫ്ഐ പ്രവർത്തകനായ നിഖിൽ തോമസിന്എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെഎംഎ ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം. ആർഷോ, എസ്എഫ്ഐ പ്രവർത്തകന്‍റെ പ്രവേശനം ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു വെങ്കിലും, അന്വേഷണത്തെ തുടർന്ന് സർവ്വകലാശാല വിദ്യാർത്ഥിയുടെ തുടർ പഠനം സ്ഥിരമായി വിലക്കി.

കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസ്സാകാത്ത ആറു വിദ്യാർത്ഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു. ജൂണിന് മുമ്പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു.

തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട്‌ കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചവരോടൊപ്പം പരീക്ഷ എഴുതാൻ യോഗ്യത ഇല്ലാത്ത ആർഷോയെ കൂടി പിജി ക്ലാസ്സിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആർഷോയ്ക്ക് എംഎ ക്ലാസ്സിലേയ്ക്ക് കയറ്റം നൽകുന്നതിന് വേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷ മാത്രം നടത്താതിരുന്നതെന്ന് ആരോപണമുണ്ട്.

മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതു കൊണ്ട് കോളേജ് പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ കോളേജിന് അഫീലിയേഷൻ നൽകിയിട്ടുള്ള എംജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലും സർവകലാശാലാധികൃതർ തയ്യാറാകാതെ, പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകുന്ന ചുമതലയാണ് സർവകലാശാലയ്ക്കുള്ളത്.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു  ഭാരവാഹിയുമായ അമൽ ടോമി ഹൈ ക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചുവെങ്കിലും, നിശ്ചിത ശതമാനം ഹാജരില്ലെന്നപേരിൽ കോളേജിൽ നിന്നും നീക്കം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ആറാം സെമസ്റ്ററിൽ 10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദപരീക്ഷ ജയിക്കാത്ത ആർഷോയ്ക്ക് പിജി പ്രവേശനം നൽകിയത്. യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരു ണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ.

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥ ഉണ്ട്. പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ഏഴു മുതൽ 10 വരെ സെമസ്റ്ററുകളിൽ 80 ക്രെഡിറ്റ് നേടിയാൽ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളിൽ നിന്നും ബിഎ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററിൽ ലാറ്ററൽ എൻട്രി എംഎ ക്ലാസ്സിൽ പ്രവേശന നൽകുവാനും വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥ നിലനിൽക്കവേയാണ് ആറാം സെമസ്റ്റർ പരീക്ഷ പാസ്സാകാത്ത, ആറാം സെമസ്റ്റർ പരീക്ഷ എഴുതാൻ യോഗ്യത പോലും ഇല്ലാത്ത ആർഷോയ്ക്ക് പിജി ക്ലാസിൽ രഹസ്യമായി പ്രിൻസിപ്പൽ പ്രവേശനം നൽകിയത്. ഇദ്ദേഹം പതിവായി ക്ലാസ്സിൽ ഹാജരാക്കാത്തത് കൊണ്ട് അധ്യാപകർക്കോ സഹപാഠികൾക്കോ കോളേജിൽ തുടർ പഠനം നടത്തുന്നതായി അറിവില്ല. എന്നാൽ ആർഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകൾ.

കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കണ്ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയിൽ നൂറിൽ നൂറു മാർക്കും
നേടിയത് വലിയ വിവാദമായിരുന്നു. സിപിഎം ആഭിമുഖ്യമുള്ള സർക്കാർ കോളേജ് അധ്യാപകസംഘടനയുടെ മുൻ നേതാവും എംജി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗവുമാണ് കോളേജ് പ്രിൻസിപ്പൽ.

എംജി സർവകലാശാല അംഗീകരിച്ച റെഗുലേഷന് വിരുദ്ധമായി നിശ്ചിത ഹാജരോ, ക്രെഡിറ്റോ ഇല്ലാതെ ആർഷോയ്ക്ക് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പൽനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, ആർഷോയെ കോളേജ് റോളിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർ , എംജി സർവകലാശാല വിസി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.

Comments (0)
Add Comment