സി-ഡിറ്റ് ബന്ധുനിയമന വിഷയത്തില്‍ സർക്കാറിന് തിരിച്ചടി : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind News Bureau
Tuesday, February 4, 2020

മുന്‍ എംപിയും സിപിഎം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി.

കൃത്യമായ യോഗ്യതകള്‍ ഇല്ലാതെയാണ് ജി. ജയരാജിനെ ഈ പദവിയില്‍ നിയമിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സി-ഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു. സി-ഡിറ്റ് ഇ-ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍ മോഹനചന്ദ്രനാണ് ഹര്‍ജിക്കാരന്‍. വിരമിച്ച്‌ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു എന്നും ഹർജിയിൽ പറയുന്നുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായി എന്ന ആരോപണം ഉയരുന്നതിനിടെയാണ് സർക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ വലിയ വിവാദങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ മറ്റൊരു നിയമനത്തിൽ കൂടി ഹൈക്കോടതി വിശദീകരണം ചോദിച്ചത് സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.

https://www.youtube.com/watch?v=lMZPFNrXqaE