വീണ്ടും മുകേഷിനെതിരെ ഗുരുതര ആരോപണം, ജയസൂര്യയിൽ നിന്നും ദുരനുഭവം; അന്വേഷണ സംഘത്തിന് പരാതി നൽകും, നടി മിനു മുനീർ

 

തിരുവനന്തപുരം: മുകേഷ് അടക്കമുള്ള കൂടുതൽ പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺഡ്രോളർ നോബിൾ, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 2013ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം.

മുകേഷ് അടക്കമുള്ളവ‍ർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്നങ്ങൾ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയിൽ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവർ പറഞ്ഞു.

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിന്‍റെ പേരിൽ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.

ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. 2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ്‌ലറ്റിൽ
പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴും ഉപദ്രവം തുടര്‍ന്നു. തള്ളി മാറ്റിയശേഷം ഓടി പോവുകയായിരുന്നു. താഴെ ജഗതി ചേട്ടൻ ഉള്‍പ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം.

Comments (0)
Add Comment