തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച, ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി രണ്ടാം ഘട്ട ‘സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിൻ’ സംഘടിപ്പിക്കും. ക്യാമ്പയിന്‍റെ ഭാഗമായി ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും സത്യഗ്രഹം അനുഷ്ഠിക്കും.
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം. ക്യാമ്പയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്നിവര്‍ സത്യാഗ്രഹ സമരത്തിന് പിന്തുണ നൽകും. സമാപന സമ്മേളനത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
ക്യാമ്പയിനിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും കണ്ടയിന്‍മെന്‍റ് സോണ്‍ അല്ലാത്ത ജില്ലകളില്‍ ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും അവരവരുടെ വീടുകളിലും സത്യാഗ്രഹം നടത്തും. മൂന്നാം ഘട്ടത്തില്‍ മണ്ഡലം, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹ പരിപാടികള്‍ സംഘടിപ്പിക്കും.