സക്കീർ ഹുസൈനും ബിനീഷും തമ്മില്‍ ബിസിനസ് പങ്കാളിത്തം, ബാങ്കോക്ക് യാത്ര ബിനീഷിനു വേണ്ടി ? ; എന്‍സിബി-ഇ.ഡി അന്വേഷണം

Jaihind News Bureau
Tuesday, December 8, 2020

 

തിരുവനന്തപുരം : ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ എന്‍സിബിയും ഇ.ഡിയും അന്വേഷിക്കുന്നു. സക്കീര്‍ ഹുസൈന്‍, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹതയെ തുടര്‍ന്നാണ് അന്വേഷണം.

സിപിഎം അന്വേഷണ റിപ്പോർട്ടിലാണ് സക്കീര്‍ ഹുസൈന്‍ ആറു തവണ ബാങ്കോക്കില്‍ പോയതായി പറയുന്നത്. മയക്കുമരുന്ന് വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍  പോയത് ബിനീഷിന്‍റെ ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നാണ് സൂചന. ബിനീഷും സക്കീര്‍ ഹുസൈനും വലിയ സൗഹൃദത്തിലായിരുന്നു. പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടും സക്കീറിന് സംരക്ഷണം ലഭിച്ചിരുന്നത് ഇക്കാരണത്താലാണ്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളുടെ ഭാഗമായാണ് മുമ്പ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി സക്കീറും സംഘവും പണം വാങ്ങിയതെന്നും സൂചനയുണ്ട്.

2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന്‍ കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന്‍ സമ്പാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ട്. ബിനീഷിന്റെ കേസന്വേഷിക്കുന്ന ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സക്കീറിനെയും ചോദ്യം ചെയ്തേക്കും.