ശബരിമല: അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Jaihind Webdesk
Monday, November 12, 2018

ശബരിമലയിലെ ആചാരങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അഹിന്ദുക്കളെ ശബരിമലയിൽ വിലക്കരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് ഉടമസ്ഥാവകാശ തർക്കമുണ്ടെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും അതിനാൽ സ്ത്രീകളെ വിലക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തിൽ നിലവിൽ തർക്കങ്ങളുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നുവെന്നുമുള്ള വാദം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെത്തുന്നവർ വാവരുടെ പള്ളിയിൽ പ്രാർഥിച്ചതിന് ശേഷമാണ് അയ്യപ്പദര്‍ശനത്തിനായി പോകുന്നത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയിൽ ദർശനത്തിനായി എത്താറുണ്ട്. അതുകൊണ്ട് മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയും ആദിവാസി വിഭാഗങ്ങളെയും കേസിൽ കേൾക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.