ശബരിമല: സര്‍ക്കാര്‍ ഭക്തരെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് കെപിസിസി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ

 

എറണാകുളം: ശബരിമലയില്‍ ഭക്തരെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ഭാരവാഹി യോഗവും വിലയിരുത്തി.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി  യോ​ഗം നാളെ ചേരും. നാളെ രാവിലെ 11 മണിയോടുകൂടിയായിരിക്കും യോ​ഗം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യോ​ഗം ചേരുന്നത്.  ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠൻ എംപി, പാലക്കാട് ഡിസിസി പ്രസിഡന്‍റ് എന്നിവരോട് തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ അറിയിച്ചു.

അതേസമയം ശബരിമലയില്‍ ഭക്തരെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും  കെപിസിസി യോഗം വിലയിരുത്തി. തീര്‍ത്ഥാടന കാലത്ത് സര്‍ക്കാര്‍ മനപൂര്‍വ്വമായ പ്രശ്‌നങ്ങളാണ് വീണ്ടും സൃഷ്ടിക്കുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഡയറക്ട് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അതിന്‍റെ ഭാഗമാണ്.

സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് അന്യസംസ്ഥാന തീര്‍ത്ഥാടകരെ ഉള്‍പ്പെടെ കാര്യമായി ബാധിക്കും. അശാസ്ത്രീയ പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണെന്നും മണ്ഡല മകരവിളക്ക് മഹോത്സവം അലങ്കോലപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും കെപിസിസി യോഗം വിലയിരുത്തി.

കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിനായി സിപിഎം-ബിജെപി അന്തര്‍ധാര കൂടുതല്‍ സജീവമാക്കുകയാണ്. തൃശൂര്‍പൂരം കലക്കുന്നതിന് ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചതെന്ന് യോഗത്തില്‍ പറഞ്ഞു.

സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട നടപടികളും യോഗം വിലയിരുത്തി. ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു. അതോടെപ്പം വാര്‍ഡ് കമ്മിറ്റി രൂപീകരണത്തിന്‍റെ പുരോഗതി തൃപ്തികരമാണെന്നും വിലയിരുത്തി.

സംഘടനാ റിപ്പോര്‍ട്ട് കെപിസിസി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി എം.ലിജു അവതരിപ്പിച്ചു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹനന്‍,അരിവഴകന്‍, മന്‍സൂര്‍ അലിഖാന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍.പ്രതാപന്‍, ടി. സിദ്ധിഖ് കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

Comments (0)
Add Comment