തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ സാമ്പത്തികപ്രതിസന്ധി; ശബരിമലയിലും പദ്ധതികള്‍ മുടങ്ങുന്നു


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി ശബരിമല വികസനത്തെയും ബാധിക്കുന്നു. മതിയായ ഫണ്ടില്ലാത്തതിനാല്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പദ്ധതികളാണ് മുടങ്ങിയത്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അവരണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിങ്ങനെ അഞ്ച് പുതിയ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതിവേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയക്കി ഇക്കൊല്ലം പണികള്‍ തുടങ്ങാനായിരുന്നു ആലോചന . എന്നാല്‍ ചെലവഴിക്കാന്‍ പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ബോര്‍ഡ്.നിര്‍ദിഷ്ട മാളികപ്പുറം – ചന്ദ്രാനന്ദന്‍ റോഡ് മേല്‍പ്പാലത്തിന്റെ രൂപ രേഖയും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തി. കെല്‍ മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ഏല്‍പ്പിച്ചു. പക്ഷെ തുടര്‍നടപടികളുണ്ടായില്ല. പമ്പ പാലത്തിന്റെ രൂപ രേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ബെംഗളൂരു ആസ്ഥാനമായ സ്‌പേസ് ആര്‍ക്കിനെ, ആദ്യ ഘട്ടത്തില്‍ 15 കോടി രൂപയും അനവദിച്ചു, ആവശ്യമായ മുഴുവന്‍ തുക വകയിരുത്താതിനാല്‍ ടെണ്ടര്‍ നടപടികള്‍ നടന്നില്ല. പുതിയ അപ്പം അരവണ പ്നാന്റിന് വകയിരുത്തിയത് 15 കോടി രൂപ, ആദ്യ ഘട്ടമായി ആറ് കോടി അനുവദിച്ചു. അവിടെയും പിന്നീട് ഒന്നും നടന്നില്ല. കുന്നാര്‍ തടയണയില്‍ നിന്ന് വെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 2 കോടി അനവദിച്ചത് കഴിഞ്ഞ വര്‍ഷം. രണ്ടര കിലോമീറ്റര്‍ മാത്രം ദൂരമുള്ള പൈപ്പ്‌ലൈന്റെയും പണി തുടങ്ങിയില്ല. എട്ട് കോടി ചെലവില്‍ നിര്‍മ്മിക്കുന്ന നിലയ്ക്കല്‍ സുരക്ഷ ഇടനാഴിക്കും ആദ്യ ഘട്ട ഫണ്ട് അനുവദിച്ചതില്‍ മാത്രം ഒതുങ്ങി. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് 360 കോടി രൂപയായിരുന്നു ബോര്‍ഡിന്റെ വരുമാനം. എന്നാല്‍ അതിന് മുമ്പുണ്ടായ യുവതി പ്രവേശം , പ്രളയം, കൊവിഡ് തുടങ്ങിയവ വരുമാനത്തെ ബാധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൂടി ആകുമ്പോള്‍ നീക്കിയിരിപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുകയാണ്.

Comments (0)
Add Comment