ആര്‍.എസ്.എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് പിളര്‍ന്നു; 5000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Sunday, March 31, 2019

നഗ്പൂര്‍: ആര്‍.എസ്.എസ് ആസ്ഥാനം നാഗ്പൂരില്‍ തന്നെ വന്‍ തിരിച്ചടി. ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് പിളര്‍ന്നു. രാഷ്ട്രീയ മഞ്ച് സംസ്ഥാന കണ്‍വീനര്‍ ഇഖ്റ ഖാന്‍, സിറ്റി യൂണിറ്റ് അദ്ധ്യക്ഷന്‍ റിയാസ് ഖാന്‍ ഖഞ്ച്, കണ്‍വീനര്‍ സുശീല സിന്‍ഹ എന്നിവര്‍ രാജിവെച്ച് കോണ്‍ഗ്രസില് ചേര്‍ന്നു. ലോക്സഭ സ്ഥാനാര്‍ത്ഥി നാനാ പടോളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചു.

മുസ്ലിം സമുദായത്തോടും മുസ്ലിം രാഷ്ട്രീയ മഞ്ചിനോടും ബി.ജെ.പിയുടെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വ്യക്തമാകുന്നത്. തങ്ങളോടൊപ്പം അയ്യായിരത്തോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് റിയാസ് ഖാന്‍ പറഞ്ഞു.

ബിജെപി എംപിയായിരുന്ന നാനാ പടോളിനെയാണ് ഇത്തവണ നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ നിന്ന് രാജിവെച്ചവര്‍ നാനാ പടോളിനൊപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമാണെങ്കിലും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. മണ്ഡലം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് നാനാ പടോളിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതിനിടയിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പിളര്‍പ്പ്.