സര്‍ക്കാരില്‍ ആര്‍എസ്എസിന് സ്വാധീനം; എഡിജിപിക്കെതിരെ നടക്കുന്നത് അന്വേഷണമല്ല മറിച്ച് പ്രഹസനമാണ്, വി.ഡി. സതീശന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയും എഡിജിപിക്കെതിരേയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  എഡിജിപിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് എൽഡിഎഫ് ഘടകകക്ഷികളേക്കാൾ സർക്കാരിൽ സ്വാധീനം ആർഎസ്എസിനാണെന്ന് തെളിയിക്കുന്നു. അൻവറിന്‍റെ ആരോപണം കണക്കിലെടുത്ത് സത്യസന്ധനായ മലപ്പുറം എസ്പിക്കെതിരെ മുഖ്യമന്ത്രി നടപടി എടുത്തു. എന്ത് മെസ്സേജാണ് മുഖ്യമന്ത്രി പോലീസിന് നൽകുന്നതെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

പോലീസിനെ വെറും ഏറാൻമൂളികളുടെ സംഘമാക്കിയിരിക്കുകയാണ് പിണറായി. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കാര്യം എൽഡിഎഫ് യോഗത്തിന്‍റെ അജണ്ടയിൽ പോലും വെച്ചില്ല. എഡിജിപിയെ പോലുള്ളവർക്ക്  അസാധാരണ കരുതലാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. .

ഓർഗനൈസർ പത്രാധിപർ തന്നെ പറഞ്ഞില്ലെ സിപിഎമ്മുമായി ബന്ധം ഉണ്ടായിരുന്നുവെന്ന്. നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി മുഖം കുനിച്ചല്ലേ ഇരുന്നത്. സംഘിപ്പട്ടം പ്രതിപക്ഷത്തിന്‍റെ തലയിൽ വെയ്ക്കണ്ട. സംഘിപ്പട്ടം തലയിൽ എടുത്ത് വച്ചത് ഇപ്പോൾ മുഖ്യമന്ത്രിയാണ്. സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പരസ്യ ഉറപ്പ് ഉണ്ട്. അതിനിടെ എന്ത് അന്വേഷണം ആണ്. പ്രഹസനം ആണ് എല്ലാം. സിപിഎമ്മിനകത്തെ വിപ്ലവത്തിൽ ഒരു താൽപര്യവും പ്രതിപക്ഷത്തിന് ഇല്ലെന്നും മുന്നണിയിൽ എന്ത് വിലയുണ്ടെന്ന് സിപിഐ ആലോചിക്കണമെന്നും വി.ഡി. പറഞ്ഞു.

ഇടത് സഹയാത്രികർ പോലും വെറുക്കുന്നതിന്‍റെ തെളിവാണ് എം. മുകുന്ദന്‍റെ എഫ്ബി പോസ്റ്റ്. സിപിഎമ്മിനെ കുഴിച്ച് മൂടിയേ പിണറായി പോകു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഓണം കഴിഞ്ഞാൽ സമരം ശക്തമാക്കും. കേരള സർവ്വകലാശാല പോലീസിനെ തള്ളിമാറ്റിയാണ് എസ്എഫ്ഐ അതിക്രമം ഉണ്ടാക്കിയത്. അവസാനം അടികൊണ്ട കെഎസ്‌യു കാർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.  അൻവറിന്‍റെ ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ ഗൗരവമുള്ള വിഷയമാണെന്നും നിയമനടപടി ആലോചിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Comments (0)
Add Comment