കണ്ണൂർ പാനൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റിന് നേരെ ആർഎസ്എസ് ആക്രമണം; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

കണ്ണൂർ: പാനൂരിൽ ആർഎസ്എസ് അക്രമം തുടരുന്നു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.പി ഹാഷിമിനെ ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ അക്രമിച്ചു. ബൂത്ത് പ്രസിഡന്‍റ് രാജീവിന്‍റെ വീട് അടിച്ച് തകർത്തു. ഇന്നലെ രാത്രിയാണ് ഹാഷിമിന് നേരെ അക്രമം നടന്നത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് ആർഎസ്എസ് പ്രവർത്തകർ അക്രമിച്ചത്. മാരാകായുധങ്ങൾ കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകാലുകൾക്കുമാണ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ഹാഷിമിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

ഹാഷിം അക്രമിക്കപ്പെട്ടതിന് ശേഷമാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് രാജീവിന്‍റെ വീടിന് നേരെ അക്രമം ഉണ്ടാകുന്നത്. അക്രമികൾ പാനൂർ പൂമരച്ചോട്ടിലെ വീടിന്‍റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു. പാനൂർ മുൻസിപ്പാലിറ്റിയിലെ 36-ാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അർധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് ഉത്സവത്തിനിടെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ച് വിട്ടിരുന്നു. അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ച കോണ്‍ഗ്രസ് പ്രവർത്തകന്‍ സന്ദീപ്:

Comments (0)
Add Comment