തിരുവനന്തപുരം : ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ ആർഎംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്. ടി.പി വധക്കേസ് പ്രതികൾക്ക് ജയിലിലും അഴിഞ്ഞാടാൻ സർക്കാർ സൗകര്യം ഒരുക്കിയതിന്റെ പരിണിത ഫലമാണ് ആർഎംപി സെക്രട്ടറി വേണുവിനും കെ.കെ രമ എം.എൽഎ യുടെ മകനും എതിരായ വധഭീഷണി. ഭീഷണി കൊണ്ട് രമയുടേയും ആർ.എം.പിയുടേയും പോരാട്ട വീര്യത്തെ തകർക്കാനാകില്ല. ജനാധിപത്യ കേരളം അവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു