തിരുവല്ല: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങിമരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.
പത്ത് ഏക്കര്‍ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപക കൃഷിനാശം ഉണ്ടായി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.